Friday, February 26, 2016

എപ്പോള്‍ വേണമെങ്കിലും മരിച്ചു പോയേക്കാവുന്ന ഒരു ഭാഷയുമായി നിരന്തരം കത്തുകളെഴുതി പരാജയപ്പെടുന്നു ഒരാള്‍.
എല്ലാവര്‍ക്കും തിരിച്ചു പോകാനുള്ള ഇടങ്ങളുണ്ട്. സ്വീകരണങ്ങള്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും അവിടെ തന്നെ എത്തിച്ചേരണം.
കുറേക്കാലം അത് മൂന്നു മലകള്‍ക്ക് നടുവിലുള്ള ഒടുമേഞ്ഞ വീടായിരുന്നു.
ഇടവഴിയിലൂടെ നേരെ പോയാല്‍ വലിയൊരു പടുമാവ് അതു കഴിഞ്ഞുള്ള വളവു തിരിഞ്ഞ് വലതുവശത്ത് കുത്തനെ കോണികളുള്ള നാലാമത്തെ വീട് എന്നാണ് വല്ലപ്പോഴും വരുന്ന കത്തുകളോട് ഒലമടയാന്‍ വരുന്ന ജാനുവേടത്തിയും മുറുക്കാന്‍ കടയിലെ രാഘവേട്ടനും പറഞ്ഞിരുന്നത്.
കുത്തനെയുള്ള നാല്‍പത് കല്‍പടവുകള്‍ കയറി വേണം വീടെത്താന്‍.
വീട്ടിലേക്കുള്ള പതിനെട്ടാമത്തെ പടവിലെ നാലാമത്തെ കല്ല് ഇപ്പോഴും ഇളകി നില്‍ക്കുന്നു. കയറുന്പോള്‍ സൂക്ഷിക്കണം.
കോണിപ്പടികള്‍ക്ക് സമാന്തരമായി കുത്തനെ ഒരു റോഡു വന്നതും കളിച്ചു വളര്‍ന്ന നല്ല മണ്ണൊക്കെ ഒലിച്ചുപോയതും വീടിനെപ്പോലെ ഞാനുമറിഞ്ഞില്ല,
മൂന്നു മലകള്‍ക്കു നടുവിലുള്ള സുരക്ഷിതത്വം
വല്ലപ്പോഴും എത്തിച്ചേരുന്ന ഒരിടമായി.
പുല്ലു നിറഞ്ഞ പതിനെട്ടാമത്തെ കല്ലങ്ങനെ തന്നെ ഇളകി നില്‍ക്കുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ നടുവിലത്തെ പടവിലിരുന്നു താഴെ റോഡിലൂടെ പോകുന്നവരെയും വാഹനങ്ങളെയും ഇപ്പോള്‍ ആരും നിരീക്ഷിക്കാറില്ല. ആ വഴി നടക്കാറില്ല.
വല്ലപ്പോഴും പട്ടിയോ പൂച്ചയോ കോഴിയോ അതു വഴി കടന്നു വരും.
ശിപായി മരിച്ചപ്പോള്‍ പോയിരുന്നു.
ഒരു ഒരേയൊരു കത്തയക്കാന്‍ കുറേക്കാലമായി ആഗ്രഹം.
മേല്‍വിലാസം ആണ് ഒരു ചോദ്യചിഹ്നം.
നഗര മധ്യത്തിലെ ഫ്ലാറ്റിലെ വീട്ടിലെ കുപ്പത്തൊട്ടി നിറയെ വക്കു പൊട്ടിയ കത്തുകള്‍, തെളിമയില്ലാത്ത ഭാഷകള്‍, ചിരിവരുന്ന കെട്ടുകഥകള്‍...
ഒരോന്നിനും തിരിച്ചു പോകാന്‍ ഒരോരോ ഇടങ്ങളുണ്ട്......
ആരും നടക്കാത്ത കോണി വഴിയിലെ പച്ചപ്പുല്ല് പൊതിഞ്ഞ ഇളകിയ കല്ലിനെപ്പോലെ
വായിക്കപ്പെടാത്ത വാചകങ്ങളിലെ ഒരു വാക്ക് അങ്ങനെ പച്ചപിടിച്ച് ഇളകി നില്‍ക്കുന്നുണ്ട്. 

No comments:

Post a Comment